മസ്‌ജിദുന്നബവിയുടെ തെക്ക് -കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ ഖബറിടമാണ് ജന്നത്തുൽ ബഖീ. മസ്‌ജിദുന്നബവിയുടെ മുൻവശത്തെ മാർബിളിട്ട മുറ്റത്തുകൂടി മുന്നോട്ടു നടന്നാൽ കാണുന്ന കുറ്റൻ മതിൽക്കെട്ടിനകത്താണ് മദീനയിലെ പ്രമുഖ ഖബറിസ്ഥാൻ ജന്നത്തുൽ ബഖീ (ബാകിയ്യ അല്‍ ഒര്കധ്) സ്ഥിതി ചെയ്യുന്നത്. ഇതിന് സാധാരണ ജന്നത്തുൽ ബഖീഅ എന്നാണ് പറയാറുള്ളതെങ്കിലും, ''ബാകിയ്യ അല്‍ ഒര്കധ് എന്നാണ് നബിവചനത്തിൽ വന്ന ശരിയായ പ്രയോഗം. ഒരുതരം മുൾചെടിയാണ് ഒര്കധ്. അവയുണ്ടായിരുന്ന സ്ഥലം എന്നർഥത്തിലാണ് ഈ പേര്
ഈ ഖബറിസ്ഥാനിലാണ് ഖദീജ(റ), മൈമൂന(റ) എന്നിവരൊഴികെ ബാക്കി എല്ലാ പ്രവാചക പത്‌നിമാരെയും ഖബ്‌റടക്കിയിട്ടുള്ളത്. മൂന്നാം ഖലീഫ ഉസ്‌മാൻ(റ), അബ്ബാസ്(റ), നബിയുടെ മകൾ ഫാത്വിമ(റ), നബിയുടെ അമ്മായി സ്വഫിയ്യ(റ), നബിക്ക് മുലയൂട്ടിയ ഹലീമ(റ), നാല് മദ്‌ഹബീ ഇമാമുകളുടെ കൂട്ടത്തിലെ ഇമാം മാലികുബ്‌നു അനസ്(റ), അദ്ദേഹത്തിന്റെ ഗുരുവര്യൻ ഇമാം നാഫിഅ(റ) തുടങ്ങി അനേകം പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെ തന്നെ. മദീനയിൽ മരണപ്പെടുന്ന സ്വദേശികളെയും വിദേശികളെയും ഇവിടെയാണ് ഇപ്പോഴും അടക്കം ചെയ്യുന്നത്. സുബ്‌ഹി, അസ്വർ നമസ്‌കാരങ്ങൾക്ക് ശേഷം ഖബർ സന്ദർശിക്കാൻ പുരുഷന്മാർക്കു ഇതിന്നകത്തേക്കു പ്രവേശനമുണ്ട്...