പ്രവാചകന്‍റെ ഹിജ്റ

മക്കയില്‍ മുസ്ലീംകള്‍ക്ക് നേരെ ശത്രുക്കളുടെ മര്‍ദ്ദനം അതിന്‍റെ പാരതമ്യതയില്‍ എത്തി. ചില പ്രമുഖര്‍ ഇസ്ലാമിലേക്ക് വന്നിട്ടുണ്ടെങ്കിലും അവരേല്‍ക്കുന്ന പീഡനങ്ങള്‍ക്ക് തുല്യതയില്ല. മക്ക ഇനി ഇസ്ലാമിന് സുരക്ഷാഗേഹമല്ലെന്ന്‍ ഉറപ്പായി. ഇസ്ലാമിന്‍റെ പ്രചാരണത്തിനും വിശ്വാസികളുടെ സുരക്ഷക്കും മറ്റൊരിടം അനിവാര്യമായി.

ഒരു ദിവസം നബി(സ) സഹാബികലോട് പറഞ്ഞു. നിങ്ങള്‍ക്ക് ഹിജ്റ പോകാനുള്ള തലം എനിക്ക് കാണിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി) മക്കയിലെ ജീവിതം ദുഷ്കരമായ സ്ഥിതിയിലായി. അഖബാ ഉടമ്പടി പ്രകാരം മുസ്ലിംകള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ പോയി തുടങ്ങി. ആരുമറിയാതെ ജനിച്ചു വളര്‍ന്ന നാടും പ്രിയപ്പെട്ട ഭവനങ്ങളും വിശ്വാസ സംരക്ഷണത്തിനായി ഉപേക്ഷിച്ചു. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളെയും ബന്ധുമിത്രാദികളെയും അവര്‍ മക്കയില്‍ വിട്ടേച്ചു. 

അബൂസലമത്ത് ആണ് ആദ്യമായി മദീനയിലേക്ക് ഹിജ്റ പോയത്. അദ്ദേഹത്തെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ മദീനയിലേക്ക് യാത്രയായി. വളരെ ദുര്‍ബലരും ശത്രുക്കളുടെ അധീനത്തിലായിരുന്ന ഏതാനും അടിമകളും മാത്രം മക്കയില്‍ ബാക്കിയായി. നബി(സ)യും അബൂബക്കറും അലിയും ഇപ്പോഴും മക്കയില്‍ തന്നെ. മദീനയിലേക്ക് പാലായനം ചെയ്യാന്‍ അബൂബക്കര്‍(റ) തിരക്ക് കൂട്ടിയെങ്കിലും തന്‍റെ യാത്രയില്‍ അനുഗമിക്കാന്‍ വേണ്ടി, അദ്ദേഹത്തെ തനിച്ച് പോകാന്‍ പ്രവാചകന്‍ അനുവദിച്ചില്ല.

സത്യവിശ്വാസികളുടെ ഈ പാലായനം മക്കക്കാരെ അസ്വസ്ഥരാക്കി.വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ച് അവരുമായി സായുധ സംഘട്ടനത്തിന് വന്നേക്കുമോയെന്ന്‍ അവര്‍ ഭയപ്പെട്ടു.അതിനാല്‍ മുഹമ്മദ്‌ നബി(സ)യെ കൊന്നുകളയുകയാണ് അവരുടെ ബഹുദൈവാരാധനാമതത്തെ സംരക്ഷിക്കുവാന്‍ നല്ല വഴിയെന്ന് അവര്‍ തീരുമാനിച്ചു. ഇവരുടെ കൂടിയാലോചനാ വേദിയായ ദാറുന്നദ് വയില്‍ അവര്‍ യോഗം ചേര്‍ന്നു. എല്ലാ ഗോത്രങ്ങളിലെയും യുവാക്കള്‍ മുഹമ്മദിന്‍റെ വീട് വളയുകയും പുറത്തേക്ക് വരുമ്പോള്‍ എല്ലാവരും ഒന്നിച്ച് ഒറ്റവെട്ടിന് കൊലപ്പെടുത്തുകയും ചെയ്യണമെന്നും അവിടെ വെച്ചവര്‍ തീരുമാനിച്ചു. ശത്രുക്കളുടെ തീരുമാനം വഹ് യ് മുഖേന നബി(സ) അറിഞ്ഞു. മദീനയിലേക്ക് പുറപ്പെടാനുള്ള ഒരുക്കം ചെയ്യാന്‍ അബൂബക്കര്‍(റ)ന് നിര്‍ദ്ദേശം നല്‍കി. അവരുടെ പുത്രി അസ്മാ(റ) അറയില്‍ കെട്ടിയ നാട രണ്ടായി പിളര്‍ത്തി ഭക്ഷണ സഞ്ചി കെട്ടി. അതിനാല്‍ ദാത്തുന്നിതാഖൈനി എന്ന പേരിന്നര്‍ഹയായി അവര്‍ നബി(സ)യുടെ പക്കല്‍ അമാനത്ത് സ്വത്ത് കുറേയുണ്ടായിരുന്ന  അലി(റ)നെ വിളിച്ച് അതെല്ലാം ബന്ധപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അന്ന് രാത്രി അലി(റ)നോട്‌ പ്രവാചകന്‍റെ വിരിപ്പില്‍ കിടക്കാന്‍ പറഞ്ഞു. ശത്രുക്കള്‍ മുന്‍തീരുമാന പ്രകാരം വീട് വളഞ്ഞു. അര്‍ദ്ധരാത്രിയിലായപ്പോള്‍ പ്രവാചകന്‍ പ്രിയപ്പെട്ട തന്‍റെ ഭവനത്തില്‍ നിന്ന് ചരിത്രഗതി തിരിച്ചു വിട്ട ആ സുപ്രധാന യാത്ര പുറപ്പെട്ടു. ഒരു പിടി മണ്ണ് വാരി എറിഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവരുടെ  ദ്രിഷ്ടിയില്‍ പെടാതെ പുറത്തിറങ്ങാന്‍ പ്രവാചകന് സാധ്യമായി. നേരെ പോയത് അബൂബക്കര്‍ സിദ്ദിഖ്(റ)ന്‍റെ ഭാവനത്തിലേക്കാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ആ മിത്രങ്ങള്‍ അവിടെ നിന്ന് മദീനയിലേക്ക് യാത്രയായി. ശത്രുക്കളുടെ അന്യേഷണമുണ്ടായാല്‍ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ മൂന്ന് ദിവസം മക്കയുടെ കീഴ്ഭാഗത്തുള്ള സൗര്‍ മലയിലെ ഒരു ഗുഹക്കകത്ത് ഒളിച്ചിരുന്നു. അവിടേക്ക് നാട്ടിലെ വര്‍ത്തമാനം എത്തിക്കുവാന്‍ പുത്രന്‍ അബ്ദുള്ളയേയും പാല്‍ എത്തിക്കുവാന്‍ അടിമയായ ആമിറുബ്നു ഫുഹൈറയേയും ആദ്യമേ ചുമതലപ്പെടുത്തിയിരുന്നു. 


സൌര്‍ ഗുഹ- പുറമേ നിന്നുള്ള ദൃശ്യം

നേരം പുലര്‍ന്നിട്ടും മുഹമ്മദ്‌ പുറത്ത് വരാതിരിക്കുന്നത് കണ്ടപ്പോഴാണ് തങ്ങള്‍ക്ക് അമളി പറ്റിയെന്നു അവര്‍ മനസ്സിലാക്കുന്നത്. നാനാ വശത്തേക്ക് അന്വേഷകര്‍ ഊരിപ്പിടിച്ച വാളുമായി പാഞ്ഞു. മുഹമ്മദിനെ പിടിച്ചു കൊണ്ട് വരുന്നവര്‍ക്ക് നൂറ് ഒട്ടകം സമ്മാനം പ്രഖ്യാപിക്കപ്പെട്ടു. അന്വേഷകര്‍ പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തി. അതിന്‍റെ മുഖത്ത് ചിലന്തി വല കെട്ടിയതായും അതിനകത്ത് നിന്നും മാടപ്രാവുകള്‍ പറന്നു പോയതായും അവര്‍ക്ക് തോന്നി. ശത്രുക്കള്‍ ഗുഹക്ക് മീതെ നടന്നപ്പോള്‍  താഴെ നിന്നപ്പോള്‍ അബൂബക്കര്‍ (റ) വളരെ ഭയന്ന് പോയി. നബി(സ) അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു "താങ്കള്‍ ദുഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്." (വിശുദ്ധ ഖുര്‍ആന്‍ 9:40)




മൂന്നാം ദിവസം അവര്‍  അവിടെ നിന്ന് ഇറങ്ങി മദീനയിലേക്കുള്ള മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. രണ്ട് ഒട്ടകപ്പുറത്തായിരുന്നു അവരുടെ യാത്ര. പതിവില്ലാത്ത മാര്‍ഗ്ഗത്തിലൂടെ അവര്‍ യാത്ര തുടര്‍ന്നു. നൂറു ഒട്ടകം ലഭിക്കുമല്ലോ എന്ന കൊതി പൂണ്ട പലരും അന്വേഷണം നിര്‍ത്തിയിട്ടില്ലായിരുന്നു. സുരാഖത്ത്ബ്നു മാലിക്കും പ്രവാചകനെ തേടി പുറപ്പെട്ടവനാണ്. അകലെ നിഴല്‍ പോലെ രണ്ട് രൂപങ്ങള്‍ നീങ്ങുന്നത് അദേഹത്തിന്‍റെ കണ്ണില്‍ പെട്ടു. വേഗം അവരുടെ അടുത്തെത്തി. അതെ, മുഹമ്മദും അബൂബക്കറും തന്നെ. മുഹമ്മദ്‌ നബി(സ) ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. അബൂബക്കര്‍(റ) ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്. സുറാഖത്ത് കയ്യെത്താവുന്ന അകലത്തിലായി. അതാ അദ്ദേഹത്തിന്‍റെ ഒട്ടകത്തിന്‍റെ കാല്‍ മണ്ണില്‍ താഴുന്നു. അദേഹം താഴെ വീഴുകയും ചെയ്ത്. പ്രവാചകന്‍ തിരഞ്ഞു നോക്കാതെ മുന്നോട്ട് തന്നെ. സുരാഖത്ത് ഒട്ടകത്തെ എഴുന്നേല്‍പ്പിച്ചു വീണ്ടും യാത്ര തുടര്‍ന്നു. പ്രവാചകന്‍റെ സമീപത്തെത്തിയപ്പോള്‍ വീണ്ടും വീഴുന്നു. വീണ്ടും അതാവര്‍ത്തിക്കുന്നു. പ്രവാചകനെ പിടിക്കാന്‍ സാധ്യമല്ലെന്നുറപ്പായപ്പോള്‍ സുറാഖത്ത് 'രക്ഷിക്കണേ' എന്ന്‍ പ്രവാചകനോട് വിളിച്ചു പറഞ്ഞു. നബി(സ) സുറാഖത്തിനോട്‌ പറഞ്ഞു. " സുരാഖത്തേ , ഏഎ മതം ജയിക്കുക തന്നെ ചെയ്യും. കിസ്രായുടെ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളില്‍ ഇതെത്തും. കിസ്രായുടെ സ്വര്‍ണ്ണവളകള്‍ താങ്കള്‍ അണിയുന്ന കാലം വരും" സുറാഖത്ത് തിരച്ചു പോയി. പ്രവാചകന്‍ യാത്ര തുടര്‍ന്നു.

മുഹമ്മദ്‌ നബി(സ) മക്കയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത മദീന നിവാസികള്‍ അറിഞ്ഞു. പ്രവാചകനെ നേരില്‍ കാണുവാന്‍ അവര്‍ ആവേശം കൊണ്ടു. തങ്ങളുടെ പ്രിയ നേതാവിന്‍റെ ആഗമനത്തിന് അവിടെ ആദ്യമെത്തിയ മുഹാജിറുകളും അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ദിവസവും പുലര്‍ കാലത്ത് അവിടെക്കുള്ള വഴിയിലേക്ക് കണ്ണുകള്‍ അയച്ച് അവര്‍ ആ പ്രിയ നേതാവിന്‍റെ വരവ് അന്യേഷിക്കും. സൂര്യന്‍ അംബരമദ്ധ്യത്തിലെത്തുമ്പോള്‍ അവര്‍ തിരിച്ചു പോകും. കുറച്ചു ദിവസങ്ങളായി ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെ ഒരു ദിവസം അവരുടെ വീടുകളിലേക്ക്  അവര്‍ മടങ്ങിപ്പോയ അവസരത്തില്‍ ഒരു ജൂതന്‍ പുരപ്പുറത്ത് കയറിയപ്പോള്‍ അകലെ രണ്ട് പേര്‍ വരുന്നതായി കണ്ടു. അയാള്‍ ഉറക്കെ പറഞ്ഞു." അറബികളെ, ഇതാ നിങ്ങള്‍ കാത്തിരിക്കുന്നവര്‍.  എല്ലാവരും വീടുകളില്‍ നിന്ന് പാഞ്ഞടുത്തു. അപ്പോഴേക്കും പ്രവാചകന്‍ എത്തിക്കഴിഞ്ഞിരുന്നു. അത്യാഹ്ലാദപൂര്‍വ്വം അവര്‍ പ്രവാചകനെ സ്വീകരിച്ചു. നബി(സ) അവരുമൊത്ത് വലതുഭാഗത്തേക്ക് നീങ്ങി ബനൂ അംറുബ്നു ഔഫിന്‍റെ ഒരു ഭവനത്തിലേക്ക് പോയി. റബ്ബിഉല്‍ അവ്വല്‍ 12 ആയിരുന്നു അന്ന്.

ഏതാനും ദിവസം പ്രവാചകന്‍ അവിടെ താമസിച്ചു. മദീനയില്‍ നിന്ന് കുറച്ചകലെ സ്ഥിതി ചെയ്യുന്ന ഖുബാ പ്രദേശമാണത്. അവിടെ  കുല്‍സുമുബ്നു ഹദ്മിന്‍റെയോ സഅ്ദുബ്നു ഖൈസമിന്‍റെയോ വീട്ടിലാണ് താമസിച്ചത്. പ്രവാചകന്‍ ഒരു പള്ളി സ്ഥാപിച്ചു. അവിടെ ഭക്തിയില്‍ സ്ഥാപിതമായ പള്ളി എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. 

മദീനയിലേക്ക് ഹിജ്റ വന്ന മുഹമ്മദ്‌ നബി(സ) ഖുബാ പള്ളി സ്ഥാപിച്ച് കുറച്ച് നാള്‍ അവിടെ തങ്ങിയ ശേഷം മദീനയുടെ മധ്യഭാഗത്തേക്ക് ഒരു വെള്ളിയാഴ്ചയാണ് യാത്ര തുടര്‍ന്നത്. ബനൂസാലിമ്ബ്നു ഔഫ്‌ ഗോത്രത്തിന്‍റെ വാസസ്ഥലത്തെത്തിയപ്പോള്‍ ജുമുഅ നമസ്കരിക്കാന്‍ സമയമായി.അവിടെയുള്ള വാദിസുല്‍ബ് എന്ന സ്ഥലത്ത് വെച്ച് നൂറോളം വരുന്ന അനുചരന്മാര്‍ക്കൊപ്പം നബി(സ) ജുമുഅ നിര്‍വഹിച്ചു.അവിടെ ഒരു കൊച്ചു പള്ളി അവര്‍ മുമ്പേ സ്ഥാപിച്ചിരുന്നു. ആ പള്ളി  പിന്നീട് മസ്ജിദുല്‍ ജുമുഅ എന്ന പേരില്‍ അറിയപ്പെട്ടു. (ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും ഇടയില്‍ റനൂന താഴ്വരയില്‍, ഖുബയില്‍നിന്ന് മദീനയിലേക്ക് വരുമ്പോള്‍ വലതുവശത്ത് കാണുന്ന ബനാത്ത് കോളേജിനടുത്ത് ശര്‍ബത്തലീ ഗാര്‍ഡനിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.) നമസ്കാരാനന്തരം നബി(സ) വീണ്ടും യാത്ര തുടര്‍ന്നു. ആബാലവൃദ്ധം ജനങ്ങള്‍ പ്രവാചകനെ വരവേല്‍ക്കാന്‍ വഴിയോരങ്ങളില്‍ തിങ്ങിക്കൂടിയിരുന്നു. അവര്‍ സ്വാഗതഗാനങ്ങള്‍ ആലപിച്ചു കൊണ്ടിരുന്നു. ഓരോ ഗോത്രവും മാര്‍ഗ്ഗമദ്ധ്യേ അവരുടെ വാസസ്ഥലങ്ങളില്‍ ഇറങ്ങി താമസിക്കാന്‍ പ്രവാചകനെ ക്ഷണിച്ചു. ഉത്ബാനുബ്നു മാലിക്കും അബാസുബ്നു മാലിക്കും അവരുടെ വാസസ്ഥലത്തേക്ക് ക്ഷണിച്ചു. പ്രവാചകന്‍ പറഞ്ഞു. ഈ ഒട്ടകം എവിടെ മുട്ടുകുത്തണമെന്ന് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിനെ വിട്ടേക്കൂ.. ബനൂ ബയാള് ഗോത്രത്തിലെത്തിയപ്പോള്‍ അവര്‍ പ്രവാചകനെ ക്ഷണിച്ചു. ബനൂ സാഇദാ ഗോത്രവും ബനൂല്‍ ഹാരിസ് ഗോത്രവും ബനൂ അദിയ്യ്ബ്നു നജ്ജാര്‍ ഗോത്രവും അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും പ്രവാചകന്‍ ഒരേ മറുപടി തന്നെ നല്‍കി. "ഒട്ടകത്തെ വിട്ടേക്കുക, അതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്." ഒട്ടകം പതുക്കെ പതുക്കെ നടന്നു നീങ്ങി. ആഹ്ലാദപൂര്‍വ്വം ജനം പിറകെയും. അങ്ങിനെ ബനൂമാലിക്ക്ബ്നു നജ്ജാറിന്‍റെ വാസസ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ഒരിടത്ത് ആ ഒട്ടകം കിടന്നു. നബി തിരുമേനി(സ) അവിടെ ഇറങ്ങി. പില്‍കാലത്ത് പ്രവാചകന്‍ നിര്‍മ്മിച്ച മസ്ജിദു നബവിയ്യുടെ കവാടത്തിലാണ് അന്ന് ആ ഒട്ടകം മുട്ടുകുത്തിയത്. അന്ന് ആ സ്ഥലം ഈത്തപ്പഴം ഉണക്കുന്ന കളമായിരുന്നു. ബനൂ മാലിക്ക്ബ്നു നജ്ജാര്‍ വംശത്തിലെ മുആദുബ്നു അഫ്രാഇന്‍റെ സംരക്ഷണത്തിലുള്ള സഹ്ല്‍, സുഹൈല്‍ എന്നീ രണ്ട് അനാഥകളുടെതായിരുന്നു ആ സ്ഥലം. 

മദീന ഇപ്രകാരം പ്രവാചകന് ആതിഥ്യമേകി. ആദ്യകാല പ്രവാചകന്മാര്‍ പ്രവചിക്കുകയും അവരുടെ അനുയായികള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചകന്‍ ആ ദാറുല്‍ ഹിജ്റയിലെത്തി. അവിടെ അബൂ അയ്യൂബില്‍ അന്‍സാരിയുടെ ഭാവനത്തിലാണ് ആദ്യദിവസങ്ങളില്‍ താമസിച്ചത്. അവിടെ താമസിച്ചുകൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അവിടുന്ന് കരുക്കള്‍ നീക്കി.


നിത്യവും പ്രവാചകനെ സന്ദര്‍ശിക്കാന്‍ മദീന നിവാസികള്‍ വന്നു കൊണ്ടിരുന്നു. അവരില്‍ പലരും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. കണ്ടിട്ടുണ്ടായിരുന്നില്ല.

അബൂബക്കര്‍(റ), ബനൂല്‍ഹാരിസിബ്നില്‍ ഖസ്റജ് വംശത്തിലെ ഖുബൈബ്ബ്നു ഇസാഫിന്‍റെ കൂടെ സിന്‍ഹ്പ്രദേശത്താണ് താമസിച്ചു തുടങ്ങിയത്. ഖാരിജത്ത്ബ്നു സുഹൈറിന്‍റെ കൂടെയായിരുന്നു എന്നും അഭിപ്രായമുണ്ട്.

ഇസ്ലാമിക്‌ ചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമാണ് പ്രവാചകന്‍റെ ഈ ഹിജ്റ. പില്‍ക്കാലത്ത് ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ഹിജ്റ ആസ്പദമാക്കി കാലനിര്‍ണ്ണയം ചെയ്യുന്ന രീതി നടപ്പിലായി. മദീനയുടെ മുഖച്ഛായ മാറ്റാന്‍ പ്രവാചകന്‍റെ ഇവിടേക്കുള്ള താമസമാറ്റം ഇടവരുത്തി.

ഈ ഹിജ്റയോടെ പ്രവാചകന്‍റെ പ്രാര്‍ത്ഥന സഫലമായി. എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെപ്രവേശിപ്പിക്കുകയും സത്യത്തിന്‍റെ ബഹിര്‍ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിപ്പിക്കുകയും ചെയ്യേണമേ,നിന്‍റെ പക്കല്‍ നിന്ന് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പ്പെടുട്ടിത്തരികയും ചെയ്യേണമേ(17:80)